Sunday, September 21, 2008

ശ്രീ രാജേന്ദ്രന്റെ ശ്രദ്ധയ്ക്ക്‌

ഈ ലേഖനം ശ്രീ രാജേന്ദ്രന്റെ പിണറായി vs മര്‍ഡോക്‌ അവലോകനത്തിനുള്ള പ്രതികരണമാകുന്നു.

മർഡോകിന്റെ വരവിനെ മുൻനിർത്തി രാജേന്ദ്രൻ തന്റെ ഇഷ്ടവിനോദത്തിലാണ്‌ എർപ്പെടാൻ ശ്രമിക്കുന്നത്‌..cpm-നെയും,പ്രത്യേകിച്ചു പിണറായി വിജയനെയും കൈരളിയെയും തെറി പറയുക. Times of india മാതൃഭൂമിയുടെ ഓഹരികൾ വാങ്ങിയ ഘട്ടത്തിൽ സി.പി.എം രാജേന്ദ്രനും അദ്ദേഹത്തിന്റെ മുതലാളിമാർക്കും ഏറെ പത്ഥ്യമുള്ള പാർട്ടിയായിരുന്നു. സ്വന്തം സമുദായംഗങ്ങളായിട്ടു കൂടി സമീർ-വിനീത്‌ ജെയ്ൻമാരെ തുരത്താൻ വീരെന്ദ്രകുമാറിന്‌ പിണറായി വിജയനെയും അദ്ദേഹത്തിന്റെ നേതാക്കളെയും വേണ്ടിയിരുന്നു. ഇതൊക്കെ ചരിത്രമായതു കൊണ്ട്‌ മലയാളി മറന്നിട്ടുണ്ടാവുമെന്നാണ്‌ രാജേന്ദ്രൻ ധരിക്കുന്നത്‌.ഏതു അവലോകനത്തിലും ചൈനയെയും ബുദ്ധദേവിനെയും കൂട്ടുപിടിക്കുന്ന മൂന്നാംതര അപഗ്രഥന സമ്പ്രദായം തന്നെയാണ്‌ രാജേന്ദ്രന്റെ ലേഖനത്തിന്റെ മർമ്മം. ഫാരിസ്‌ അബൂബക്കറിന്റെ അഭിമുഖത്തെ കുറിച്ചു പറഞ്ഞപ്പോൾ ഫാരിസ്‌ അബൂബക്കറിനെ വിവാദപുരുഷനാക്കിയ, മാതൃഭൂമി director തന്നെ തള്ളിയ മാതൃഭൂമിയുടെ കുപ്രസിദ്ധവാർത്തകളെ കുറിച്ച്‌ രാജേന്ദ്രൻ മറവി നടിക്കുകയാണ്‌. ഫാരിസ്‌ അദൃശ്യശക്തിയാണ്‌, അദ്ദേഹത്തിന്റെ ഫോട്ടോ പോലും ലഭ്യമല്ല എന്നാണ്‌ മാതൃഭൂമി വെണ്ടക്ക നിരത്തിയത്‌. സ്വന്തം director-ടെ ഉറ്റചങ്ങാതി അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വസതിയിൽ നിത്യസന്ദർശകനുമാണ്‌ ഫാരിസ്‌ എന്നത്‌ കൈരളിയിലെ അഭിമുഖത്തിലൂടെയാണ്‌ വ്യക്തമാക്കപ്പെട്ടത്‌. ഇത്‌ ഏറ്റുപറഞ്ഞ്‌ പ്രസ്തുത മാതൃഭൂമി director പരസ്യപ്രഖ്യാപനം നടത്തിയിട്ട്‌ രാജേന്ദ്രനും അദ്ദേഹത്തിന്റെ പത്രവും അതു കണ്ടതേയില്ല. രാജേന്ദ്രൻ കൊട്ടിഘോഷിക്കുന്ന 'വ്യത്യസ്തമായ ഒരു പത്ര'ത്തിന്റെ സംസ്കാരം നോക്കണേ!!..സായാഹ്‌ന രസംകൊല്ലികളായ 'അമിട്ട്‌','സ്ഫോടനം','പൊട്ടിത്തെറി' പോലുള്ള കുട്ടിപ്പത്രങ്ങൾ പോലും കാണിക്കുന്ന മര്യാദ മാതൃഭൂമി മറന്നിട്ടും രാജേന്ദ്രനെ കുലുക്കുന്നില്ല!! പാലം കുലുങ്ങിയാലും കേളൻ കുലുങ്ങരുതല്ലോ!!

സ്വന്തം കണ്ണിലെ തടിയെടുത്തിട്ടു വേണം അന്യന്റെ കണ്ണിലെ കരടു കാണാൻ എന്നാണ്‌ ബൈബിൾ പ്രമാണം. കൈരളിയിലെ 'പീഢന'ത്തെ കുറിച്ച്‌ രാജേന്ദ്രന്‌ എത്ര പറഞ്ഞിട്ടും മതി വരുന്നില്ല. പത്രമുതലാളി ആരെന്നു നോക്കാതെയാണ്‌ മാധ്യമപ്രവർത്തകൻ ഒരു സ്ഥാപനത്തിൽ ജോലി നോക്കുന്നതെന്ന രാജേന്ദ്രന്റെ പ്രസ്ഥാവന അദ്ദേഹത്തിനു ഇതുവരെ ബാധകമായിട്ടില്ല. വീരേന്ദ്രകുമാറിന്റെ മനസിലിരിപ്പ്‌ കണ്ടുപിടിച്ച്‌ അതിനനുസൃതമായി കോളമെഴുതുന്നതിലുള്ള വൈദഗ്ദ്യം കേരളത്തിൽ രാജേന്ദ്രനു മാത്രം അവകാശപ്പെട്ടതാണ്‌. ഒരു കാലത്ത്‌ മാതൃഭൂമിയുടെ പര്യായമായിരുന്നു വി .കെ.മാധവൻകുട്ടി . മാധവൻകുട്ടി പത്രാധിപരായിരുന്നപ്പോൾ അദ്ദേഹത്തിന്റെ 'നീലക്കണ്ണുള്ള കുഞ്ഞാ'യിരുന്നു രാജേന്ദ്രൻ. വൈകാതെ മാധവൻകുട്ടി വീരേന്ദ്രകുമാറിന്‌ അനഭിമതനായി. പിന്നീട്‌ രാജേന്ദ്രൻ മാധവൻകുട്ടിയെ ഫോണിൽ പോലും വിളിച്ചിട്ടില്ല. ചോരയും നീരും കൊടുത്ത്‌ താൻ വളർത്തിയ സ്ഥാപനം തന്നെ വേട്ടയാടുന്നത്‌ കണ്ട്‌ മാധവൻ കുട്ടി പകച്ചു നിന്നു.ഡെൽഹി ഓഫീസിൽ ഒരു കസേര പോലും നിഷേധിക്കുന അവസ്ഥയിലേക്ക്‌ പീഢനം നീണ്ടപ്പോൾ ഡെൽഹിയിലെ കോടതിയെ മാധവൻകുട്ടിക്ക്‌ അഭയം പ്രാപിക്കേണ്ടി വന്നു. രാജേന്ദ്രൻ ഇതൊന്നും അറിഞ്ഞില്ലേ ആവോ!! ശ്രീ k.c നാരായണൻ പീഢനമേറ്റു വാങ്ങി ആസാമിലേക്കു സ്ഥലം മാറ്റപ്പെട്ടപ്പോൾ രാജേന്ദ്രൻ വീരേന്ദ്രകുമാറിന്റെ മേശപ്പുറത്തെ പേപ്പർ വെയ്‌റ്റിന്റെ രൂപത്തിലായിരുന്നു. പി.രാജന്റെ കഥ രാജേന്ദ്രനൊഴിച്ച്‌ മറ്റെല്ലാ പത്രപ്രവർത്തകർക്കും അറിയം.

മർഡോകിന്‌ വാർത്താചാനലിന്റെ ഉടമസ്ഥതയില്ലാത്തതു കൊണ്ട്‌ സർവസ്വവും ഭദ്രമായി ഇരിക്കും എന്നാണ്‌ രാജേന്ദ്രന്റെ കണ്ടെത്തൽ. വാർത്താചാനലിൽ തന്റെ മുതലാളിമാർ കണ്ണു വച്ചിട്ടുള്ളതു കൊണ്ട്‌ മർഡോക്‌ വേഗം വന്ന്‌ കാര്യങ്ങൾ എളുപ്പമാക്കട്ടെ എന്നാണു രാജേന്ദ്രന്റെ ഉള്ളിലിരുപ്പ്‌. മാധ്യമം എന്നതു വാർത്ത മാത്രമല്ല.വിനോദത്തിലും വിജ്ഞാനത്തിലുമൊക്കെ രാഷ്ട്രീയം അടങ്ങിയിട്ടുണ്ട്‌. നമ്മുടെ ചിന്താധാരകളിൽ സിനിമ ചെലുത്തുന്ന സ്വാധീനം എത്രയോ വലുതാണ്‌. സാംസ്കാരിക ഭൂമികയിലെ ചെറിയൊരംശം മാത്രമാണ്‌ വാർത്ത. ഇതൊന്നും രാജേന്ദ്രന്‌ അറിയാത്ത കാര്യങ്ങളല്ല. പക്ഷെ വീരേന്ദ്രകുമാർ ഇതൊക്കെ മനസിലെങ്കിലും വിചാരിച്ചാലേ രാജേന്ദ്രന്റെ തൂലികയിൽ നിന്ന്‌ ഇവ പുറത്തു വരികയുള്ളൂ.

രാജേന്ദ്രൻ എന്ന സ്വതന്ത്രമാധ്യമപ്രവർത്തകന്‌ ഒരു സ്കൂപ്പ്‌ പറഞ്ഞു തരാം.തന്റെ പത്രത്തെ നിയന്ത്രികുന്ന രണ്ടു മുതലാളി വിഭാഗക്കാർക്കിടയിൽ നടന്ന ചതിയുടെയും കുതികാൽവെട്ടിന്റെയും കഥ.Times of india-യുടെ പക്കലായ ഷെയറുകൾ സംയുക്തമായി മടക്കി വാങ്ങാൻ ചന്ദ്രൻ മുതലാളിയുടെ കുടുംബവും വീരൻ മുതലാളിയുടെ കുടുംബവും തോളിൽ കയ്യിട്ട്‌ മുംബേയ്‌ക്കു പോകുന്നു.ജെയ്‌ൻ സഹോദരൻമാരുമായി വിലപേശൽ നടക്കുന്നു.അവർ പറയുന്ന വില വളരെ കൂടുതലാണെനു പറഞ്ഞ്‌ ചന്ദ്രൻ കുടുംബത്തെയും കൂട്ടി വീരേന്ദ്രകുമാർ മടക്കയാത്ര ആരംഭിക്കുന്നു. ഇതിനിടയിൽ ഷോപ്പിംഗിനെന്നു പറഞ്ഞ്‌ ബോംബെയിൽ അടിഞ്ഞ വീരന്റെ മകൻ Times of india-യുമായി കച്ചവടമുറപ്പിച്ച്‌ ഓഹരികൾ പോക്കറ്റിലാക്കുന്നു!!സ്കൂപ്പല്ലെങ്കിൽ ഒന്നാംതരം ക്രൈം-ത്രില്ലറിന്‌ തിരക്കഥയാകേണ്ട വാർത്തയാണിത്‌.മുതലാളി ആരെന്നു നോക്കാതെ പത്രപ്രവർത്തനം നടത്തുക എന്നുള്ളതാണ്‌ തങ്ങളെ പോലുള്ള മാധ്യമപ്രവർത്തകർ ചെയ്യുന്നതെന്നു അവകാശപ്പെടുന്ന രാജേന്ദ്രന്‌ ഇതൊന്നു രുചിച്ചുനോക്കാൻ തന്റേടമുണ്ടാകുമോ? ഇല്ലെങ്കിൽ ഈ പണി നിർത്തി വീരേന്ദ്രകുമാറിന്റെ കാപ്പിത്തോട്ടത്തിൽ കിളക്കാൻ പോകുന്നതാണ്‌ കൂടുതൽ ഉത്തമം.

6 comments:

pathradharmam said...

ഈ ലേഖനം ശ്രീ രാജേന്ദ്രന്റെ പിണറായി vs മര്‍ഡോക്‌ അവലോകനത്തിനുള്ള പ്രതികരണമാകുന്നു.

മൂര്‍ത്തി said...

എന്‍.പി.ആറിന്റെ പോസ്റ്റിനെ തുടര്‍ന്ന് വന്ന പോസ്റ്റുകള്‍ കാരണം കുറെ ചരിത്രം അറിയാന്‍ പറ്റി..

അനില്‍@ബ്ലോഗ് // anil said...

ആശംസകള്‍.

ആരോഗ്യപരമായ ചര്‍ച്ച നടക്കുമെന്നു ആശിക്കാം.കൂടെ മാതൃഭൂമിയടക്കമുള്ള മാധ്യമങ്ങളുടെ പിന്നാമ്പുറ കഥകളും പുറത്തു വരട്ടെ.

കെ said...

എന്റെ സംശയം വീണ്ടും ആവര്‍ത്തിക്കുന്നു.
വീരേന്ദ്രകുമാറിന്റെ മുജ്ജന്മശത്രുവാണോ എന്‍ പി ആര്‍.. നല്ല സമയത്തു തന്നെയാണ് അദ്ദേഹത്തിന് ആ ലേഖനം എഴുതാന്‍ തോന്നിയത്.. വെളിപ്പെടുത്തലുകള്‍ ഗംഭീരം... ഇതിനു പിന്നിലാരായാലും ബ്ലോഗില്‍ തുടരാന്‍ അഭ്യര്‍ത്ഥന...

Suraj said...

അച്ഛന്‍ : “ങ്ഹും...എന്താടാ അവിടെ കാലത്തേ ഒരു നാറ്റം ?”

മകന്‍ : “അച്ഛാ അത് അപ്പുറത്ത് കോര്‍പ്പറേഷന്റെ ചവറ് വണ്ടി വന്നതാ..”

അച്ഛന്‍ : “ങാഹാ... ഞാന്‍ കരുതി ആരെങ്കിലും മാതൃഭൂമി നിവര്‍ത്തിയതായിരിക്കുമെന്ന്...”

മൂര്‍ത്തി said...

പി.രാജന്റെ കഥ വിശദമായി എഴുതുമോ?